മുസ്‌ലീം കലകള്‍

വാസ്തു വിദ്യ , കൈയെഴുത്തുകല (കാലിഗ്രാഫി), അറബെസ്ഖ്, പിഞ്ഞാണ -പാത്രനിര്‍മ്മാണ കല ,പരവതാനി നിര്‍മ്മാണം മൊസൈഖ്, , നഗര സംവിധാനം, നെയ്ത്ത് , ആയുധങ്ങള്‍ ഇങ്ങനെ വ്യത്യസ്ത മേഖലകളില്‍ വ്യാപിച്ചു കിടക്കുന്നതാമ് ഇസ്ലാമിക കല .

വസ്തു വിദ്യ

ഇസ്‌ലാമിക കലാചരിത്രത്തില്‍ ഏറ്റവും പ്രാചീനമായ മാതൃക എന്ന് പറയാവുന്നതാണ് മക്കയില്‍ ഇബ്‌റാഹിം നബി പണികഴിപ്പിച്ച കഅ്ബ, ഘനചതുരം, (രൗയല)എന്നാണ് ആ അറബി പദത്തിന്റെ  അര്‍ത്ഥം. ബൈത്തുല്‍മുഖദ്വിസും, മദീനയിലെ നബിയുടെ പള്ളിയും ഇസ്‌ലാമിക  വാസ്തു വിദ്യയുടെ ആദ്യകാല സംഭാവനകളില്‍പെടുന്നു. ഉമവികളുടെയും അബ്ബാസികളുടെയും കാലഘട്ടം ഇസ്‌ലാമിക കലയുടെ പുഷ്കല കാലമാണ്. അവരുടെ കാലത്താണ് ജറൂസലേമില്‍ (ഖുബ്ബത്തുസ്സഖ്‌റ) പണി പൂര്‍ത്തിയാവുന്നത്. ബാഗ്ദാദ് നഗരം, കൊര്‍ദോവ, സാമറയിലെ കൊട്ടാരങ്ങളും പള്ളികളും , ഫുസ്ത്വാത്തിലെ ഇബ്‌നു ത്വല്‍ന്‍ പള്ളി എന്നിങ്ങനെ  ഇസ്‌ലാമിക കലക്ക് അബ്ബാസികളുടെ സംഭാവന നിരവധിയാണ്.  കൊര്‍ദോവയിലെ ഹംറാ പള്ളി കണ്ടു ചരിത്രകാരന്‍ കൂടിയായ വിക്ടര്‍ഹ്യൂഗോ അതിനെ ആഹ്ലാദിച്ചു വര്‍ണ്ണിച്ചിട്ടുണ്ട്. താന്‍ എത്താന്‍ ആശിച്ച ലക്ഷ്യത്തില്‍ അറേബ്യന്‍ചിത്രകല മുമ്പേ എത്തിയിരിക്കുന്നു. എന്ന് പ്രശസ്ത ചിത്രകാരന്‍ പിക്കാസോ . അബ്ബാസി കാലഘട്ടത്തിലാണ് ഗോപുര മിനാരങ്ങള്‍ പള്ളികളുടെ പൊതുസൂചകമായി മാറിയത്.

കാലിഗ്രഫി

ഇസ്‌ലാമിക നാഗരികത  ജന്മം നല്‍കിയ കലകളില്‍ ഏറ്റവും പ്രധാനം അറബിഅക്ഷരങ്ങള്‍ ഉപയോഗിച്ചുള്ള ഈ കലാരൂപമാണ്. 15 ,16 നൂറ്റാണ്ടുകളില്‍ പെയിന്റിംഗ് ഒരു പ്രധാന കലാരൂപമായി രംഗം കയ്യടക്കുന്നത് വരെ ലോകകലാരംഗത്ത് കാലിഗ്രഫി മേധാവിത്വം പുലര്‍ത്തി. കലീല വ ദിംന പോലുള്ള കലാഗ്രന്ഥങ്ങളും ഇതര സാഹിത്യകൃതികളും കൈയ്യെഴുത്ത് കലാകാരന്‍മാര്‍ ചിത്രങ്ങള്‍ കൊണ്ട് അനശ്വരങ്ങളാക്കി. പേര്‍ഷ്യന്‍ കൃതിയായ ഷാനാമ യിലെ ചിത്രങ്ങള്‍  ഇന്നും കലാസ്വാദകരെ ആകര്‍ഷിക്കുന്നവയാണ്.

 

മര ലോഹപ്പണികള്‍

മരങ്ങളിലും ലോഹങ്ങളിലുമുള്ള ചിത്രാലങ്കാര വേലകള്‍ക്ക് മുസ്‌ലിം ലോകത്ത് പ്രചാരമുണ്ടായിരുന്നു. കൊത്തുപണികള്‍ കൊണ്ട് മരഉരുപ്പടികള്‍ കലാമേന്മയുള്ളതായി മാറി .സസ്യലതാതികളുടെ രൂപങ്ങള്‍ ജ്യാമിതീയ കൃത്യതയോടെ ചിത്രാലങ്കാരങ്ങളില്‍ ഉപയോഗിക്കുന്ന ഇസ്‌ലാമിക കലയിലെ പ്രത്യേക സമ്പ്രദായമാണ് അറബെസ്ഖ്. ഉമവീ കൊട്ടാരങ്ങളിലും പള്ളികളിലും കൊത്തുപണികളുള്ള ജനലുകളിലും അറബെസ്ഖ് ധാരാളം വിന്യസിച്ചിട്ടുണ്ട്.

പാത്രനിര്‍മ്മാണ കല

നാഗരികതയുടെ വളര്‍ച്ചയെയെസൂചിപ്പിക്കുന്നതാണ് പാത്രങ്ങള്‍. പാത്രങ്ങളില്‍ അലങ്കാരവേലകള്‍ ചെയ്തും പുതിയരൂപങ്ങളും ഡിസൈനും കണ്ടെത്തിയും മുസ്‌ലിം നാഗരികതയിലാണ് അതൊരു കലാവിശ്ക്കാരമായി വികസിച്ചത്.

പരവതാനികള്‍ ,വസ്ത്രങ്ങള്‍

ഇസ്‌ലാമിന്റെ പ്രപഞ്ചവീക്ഷണവും ആധ്യാത്മികതയും പ്രതീകാത്മകമായി പ്രതിഫലിപ്പിക്കുന്ന പരവതാനികള്‍ നിര്‍മ്മിക്കപ്പെട്ടു. ഇസ്‌ലാമിക നാഗരികതക്ക് നാടോടികള്‍ നല്‍കിയ ഏറ്റവും വലിയ സംഭാവനയാണിത്. പതിനാറാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തങ്ങളായ രണ്ട് അര്‍ദബീര്‍ പരവാതാനികള്‍ യഥാക്രമം ലണ്ടനിലും ലോസ് ആഞ്ചല്‍സിലും സൂക്ഷിച്ചിട്ടുണ്ട്. 25 ദശലക്ഷം നെയ്ത്തുകെട്ടുകളുള്ളതാണ് ലണ്ടനിലെ പരവതാനി . ലോസ് ആഞ്ചല്‍സിലേത് 34 മില്യണ്‍ നെയ്ത്തുകെട്ടുകളും.
വാസ്തുശില്‍പ്പം ,കാലിഗ്രാഫി , ചിത്രകല , സംഗീതം, നൃത്തം എന്നിവയെ ആധ്യാത്മികമായി വ്യാഖ്യാനിച്ച സൂഫികളുമുണ്ട്. പെയിന്റിങ്ങുകളിലെ വിവിധ വര്‍ണ്ണങ്ങളെയും വസ്തുക്കളെയും പ്രതീകാത്മകമായി വ്യാഖ്യാനിക്കാനും അവര്‍ക്ക് സാധിച്ചു.