അനാഥര്‍

മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തെ ഒരു പോലെ സ്വാധീനിക്കുന്ന നിര്‍ദ്ദേശങ്ങളാണ് ഇസ്‌ലാമിന്റെ സവിശേഷത. ഇസ്‌ലാമിക ആദര്‍ശത്തെ ജിവിതത്തില്‍ പകര്‍ത്താന്‍ തയ്യാറാവുന്ന  ഒരാള്‍ക്ക് വ്യക്തിപരമായ കാര്യങ്ങളില്‍മാത്രമായി ദൈവികനിര്‍ദ്ദേശങ്ങള്‍ പാലിക്കാനാവില്ല. വ്യക്തിപരമായ കാര്യങ്ങളില്‍ മാത്രമല്ല അല്ലാഹു മനുഷ്യന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് എന്നതാണിതിനുകാരണം. വ്യക്തിപരം, സാമൂഹികം എന്നിങ്ങനെയുള്ള വിഭജനങ്ങളില്ലാതെ എല്ലാ മേഖലകളിലും ദൈവനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണ് ഒരു മുസ്‌ലിമിന്റെ ബാധ്യത.

അനാഥ

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 2

അനാഥകളുടെ സ്വത്ത് നിങ്ങള്‍അവര്‍ക്കു വിട്ടുകൊടുക്കുക. നല്ല സമ്പത്തിനെ ചീത്തയാക്കി മാറ്റരുത്. അവരുടെ സ്വത്തും നിങ്ങളുടെ സ്വത്തും കൂട്ടിക്കലര്‍ത്തി തിന്നരുത്. സംശയം വേണ്ട; കൊടും പാപമാണത്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 6

വിവാഹ പ്രായമാകുംവരെ അനാഥകളെ, അവര്‍ പക്വത പ്രാപിച്ചോ എന്ന് നിങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുക. അങ്ങനെ അവര്‍ കാര്യപ്രാപ്തി കൈവരിച്ചതായി കണ്ടാല്‍ അവരുടെ സ്വത്ത് അവര്‍ക്കു വിട്ടുകൊടുക്കുക. അവര്‍ വളര്‍ന്നുവലുതാവുകയാണല്ലോ എന്ന് കരുതി അവരുടെ ധനം ധൂര്‍ത്തടിച്ച് ധൃതിയില്‍ തിന്നുതീര്‍ക്കരുത്. സ്വത്ത് കൈകാര്യം ചെയ്യുന്നവന്‍ സമ്പന്നനാണെങ്കില്‍ അനാഥകളുടെ സ്വത്തില്‍നിന്ന് ഒന്നും എടുക്കാതെ മാന്യത കാണിക്കണം. ദരിദ്രനാണെങ്കില്‍ ന്യായമായതെടുത്ത് ആഹരിക്കാവുന്നതാണ്. സ്വത്ത് അവരെ തിരിച്ചേല്‍പിക്കുമ്പോള്‍ നിങ്ങളതിന് സാക്ഷിനിര്‍ത്തണം. കണക്കുനോക്കാന്‍ അല്ലാഹുതന്നെ മതി.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 10

അനാഥകളുടെ ധനം അന്യായമായി ആഹരിക്കുന്നവര്‍ അവരുടെ വയറുകളില്‍ തിന്നുനിറക്കുന്നത് തീയാണ്. സംശയം വേണ്ട; അവര്‍ നരകത്തീയില്‍ കത്തിയെരിയും.

അനാഥ

1. ഒരാള്‍ തിരുനബിയോട് തന്റെ മനസ്സിന്റെ കാഠിന്യത്തെക്കുറിച്ച് ആവലാതി പറഞ്ഞു. അപ്പോള്‍ തിരുനബി പറഞ്ഞു.’അനാഥയെ (വാത്സല്യത്തോടെ) തലോടുക. അഗതിക്ക് ആഹാരം നല്‍കുകയും ചെയ്യുക.”

(മശ്കൂത്ത് എന്ന ഹദീസ് ഗ്രന്ഥത്തില്‍ നിന്ന്)

2. നബിതിരുമേനി തന്റെ ചൂണ്ടുവിരലും നടുവിരലും വിടര്‍ത്തിക്കാണിച്ചുകൊണ്ട് പറഞ്ഞു.’ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വര്‍ഗത്തില്‍ ഈവിധമായിരിക്കും.”

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹുമുസ്‌ലിം)

3. തിരുനബി പറയുു. ‘മുസ്‌ലിംകള്‍ക്കിടയില്‍നിന്ന് അനാഥയെ ആഹാരപാനീയങ്ങള്‍ക്ക് കൂടെക്കൂട്ടുന്നവനെ അല്ലാഹു എന്തുതന്നെയായാലും എന്നെന്നും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും; പൊറുക്കപ്പെടാത്ത പാപം ചെയ്യുന്നില്ലെങ്കില്‍.”

(തിര്‍മിദി)

4. നബി അരുളി.’അല്ലാഹുവേ, ദൂര്‍ബലരായ രണ്ടു വിഭാഗത്തിന്റെ അവകാശത്തെ ഞാന്‍ ആദരിക്കുന്നു; അനാഥരുടെയും സ്ത്രീയുടെയും.”

(നസാഈയുടെ ഹദീസ് ഗ്രന്ഥത്തില്‍നിന്ന്)

5. നബി അരുളി. ‘മുസ്‌ലിംകളുടെ വീടുകളില്‍ വെച്ച് ഏറ്റവും ഉത്തമമായ വീട്, അവിടെ ഒരു അനാഥക്കുട്ടി ഉണ്ടായിരിക്കുകയും അവന്‍ നന്നായി പരിപാലിക്കപ്പെടുകയും ചെയ്യുന്ന വീടാണ്. മുസ്‌ലംവീടുകളില്‍ ഏറ്റവും മോശമായ വീട് അവിടെ ഒരു അനാഥക്കുട്ടിയുണ്ടായിരിക്കുകയും അവനോട് മോശമായി പെരുമാറുകയും ചെയ്യുന്ന വീടാണ്.”

(ഇബ്‌നുമാജയുടെ ഹദീസ് ശേഖരത്തില്‍നിന്ന്)