കഥ

കഥയെന്ന ആവിഷ്‌ക്കാര രൂപവും മനുഷ്യനെ സംസ്‌ക്കരിക്കണം. അത് കൊണ്ടാണ് നാം കഥിക്കുന്നത് നല്ല കഥകളാണ് എന്ന് ഖുര്‍ആന്‍ പറയുന്നത്. ഖുര്‍ആനില്‍ ഒട്ടേറെ കഥകള്‍ ഉണ്ട്. എന്നാല്‍ ആ കഥകളുടെ സ്രോതസ്സ് കലര്‍പ്പില്ലാത്ത ചരിത്രമാണ്. പ്രവാചക കഥകളും പ്രവാചകേതര കഥകളും ഖുര്‍ആനിലുണ്ട്. ഗുഹാവാസികള്‍, കിടങ്ങുകാര്‍, ആദമിന്റെ രണ്ടു മക്കള്‍ തുടങ്ങിയവ പ്രവാചകേതര കഥകളാണ്.ഖുര്‍ആന്റെ കഥനശൈലി സ്ഥലകാലങ്ങളുടെ പരിമിതികളെ അതിജീവിക്കുന്ന ഒന്നാണെന്ന നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നടന്ന എല്ലാ സംഭവങ്ങളും പറയുന്നില്ല കഥയുടെ സുപ്രധാന വശങ്ങള്‍ അടുക്കി വെക്കുക മാത്രമാണ് ചെയ്യുന്നത് .

ഖുര്‍ആന്‍ മാതൃകയാക്കി പ്രവാചകന്‍ മുഹമ്മദ് നബിയും പ്രബോധനാവശ്യങ്ങള്‍ക്കായി കഥകള്‍ഉപയോഗപ്പെടുത്തി (ഹദീസ് കഥകള്‍). കഥ ആദിമധ്യാന്തപൊരുത്തത്തോടെ പൂര്‍ണ്ണമായി പറയുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചത്. ഹദീസുകളില്‍ സാധാരണ മനുഷ്യരെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്.

പില്‍ക്കാലത്ത് സയ്യിദ് ഖുത്വുബ് , തൗഫീഖുല്‍ ഹക്കീം തുടങ്ങിയ മൂല്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന സാഹിത്യകാരന്‍മാര്‍ കഥ പറയാന്‍ ഈ ശൈലിയെയും ആയിരത്തൊന്ന് രാവുകളിലെ കഥാപാത്രങ്ങളെയും കടമെടുക്കുകയുണ്ടായി.ലോക ക്ലാസിക്കുകളില്‍ എക്കാലത്തും മുന്‍നിരയില്‍ നില്‍ക്കുന്ന ആയിരത്തൊന്ന് രാവുകല്‍ മുസ്ലിം ലോകത്താണ് പിറന്നു വീണതെങ്കിലും അതിന് കണിശമായ ഇസ്ലാമിക പാരമ്പര്യം ആവകാശപ്പെടാന്‍ ആകില്ല പേര്‍ഷ്യന്‍ കഥാ പാരമ്പര്യമാണ് അതിന്റെ പ്രതലം. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇബ്‌നു മുഖഫഅ രചിച്ച കലീല വ ദിംന അഥവാ കലീലയും ദിംനയും മൂല്യവത്തായ ഒരു സര്‍ഗ്ഗവ്യാപാരമാണ്. ഇതിന്റെ കഥാ തന്തു പഞ്ചതത്രമാണ്, ജാഹിലിന്റ അല്‍ബുഖലാഅ ആണ് മറ്റൊരു കഥാസമാഹാരം. ജമാദ്ദീന്‍ റൂമിയും സഅദിയും കഥാകാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്.

പില്‍ക്കാലത്ത് യൂറോപ്യന്‍ ക്ലാസിക്കല്‍ സാഹിത്യത്തിലെ കഥകല്‍ അറബിയിലേക്ക വിവര്‍ത്തനം ചെയ്ത് റിഫാഅത്തു ത്ത്വഹ്ത്വാവി നവോത്ഥാനത്തിന് തുടക്കം കുറിച്ചു. സ്വതന്ത്രവിവര്‍ത്തനങ്ങളായിരുന്നു പലതും യൂറോപ്പില്‍നിന്ന് കഥാംശം സ്വീകരിച്ച് സ്വതന്ത്രരചന നടത്തിയ പ്രമുഖരായിരുന്നു ഹാഫിള് ഇബ്‌റാഹിമും മുസ്ത്വഫാ ലുത്ഫി മന്‍ഫലൂത്തിയും.