ശഹാദത്ത് കലിമ

ഇസ്‌ലാമികവിശ്വാസത്തിന്റെ പ്രഖ്യാപനമാണ് ശഹാദത്ത് കലിമ. ശഹാദത്ത് എന്നാല്‍ സാക്ഷ്യം എന്നര്‍ഥം. കലിമ എന്നാല്‍ വാക്യം എന്നും. രണ്ടു വാക്യങ്ങളാണ് ശഹാദത്തില്‍ ഉള്ളത്. ഒന്ന് സ്രഷ്ടാവായ ദൈവത്തെക്കുറിച്ചുള്ള പ്രഖ്യാപനം. മറ്റൊന്ന് മുഹമ്മദ് നബിയെ സംബന്ധിച്ചുള്ള പ്രഖ്യാപനം.

ശഹാദത്തുകലിമ ഇപ്രകാരമാണ്:
  അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്
(അല്ലാഹു അല്ലാതെ വേറൊരു ഇലാഹുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.)
വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്
(മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.)
അല്ലാഹു അല്ലാതെ ആരാധനാവിധേയത്വങ്ങള്‍ക്ക് അര്‍ഹനായി മറ്റൊരു ദിവ്യശക്തിയുമില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നും പ്രഖ്യാപിക്കുകയും തുടര്‍ന്ന് അതിന് സാക്ഷിയായി ജീവിക്കുകയുമാണ് ഈ പ്രഖ്യാപനത്തിന്റെ പൊരുള്‍. ഇസ്‌ലാമിലെ അടിസ്ഥാനവിശ്വാസകാര്യങ്ങളില്‍പ്പെട്ടവയാണ് അല്ലാഹുവിലുള്ള വിശ്വാസവും പ്രവാചകന്മാരിലുള്ള വിശ്വാസവും. ഈ വിശ്വാസങ്ങളനുസരിച്ച് ജീവിക്കാനുള്ള സന്നദ്ധതയാണ് ശഹാദത്ത് കലിമയുടെ പ്രഖ്യാപനത്തിലൂടെ ഓരോ മുസ്‌ലിമും ചെയ്യുന്നത്.
   വിശ്വാസകാര്യങ്ങള്‍ വിശ്വസിക്കാന്‍ മാത്രമുള്ളതല്ലെന്നും അതു ജീവിതത്തില്‍ പ്രവര്‍ത്തിച്ചുകാണിക്കാനുള്ളതാണെന്നുമാണ് ഈ വിശ്വാസപ്രഖ്യാപനം അനുഷ്ഠാനകാര്യങ്ങളില്‍ ഒന്നാമതായി എണ്ണുന്നതിലൂടെ ഇസ്‌ലാം വിശ്വാസിസമൂഹത്തെ ബോധ്യപ്പെടുത്തുന്നത്.
ജന്മംകൊണ്ടുമാത്രം ഒരാള്‍ മുസ്‌ലിമാവുകയില്ല. ഭൂമുഖത്ത് നന്മ നിലനിറുത്തുകയും തിന്മ ഇല്ലാതാക്കുകയും ചെയ്യുന്ന ദൈവദാസന്മാരുടെ സംഘമാണത്.  ആദര്‍ശത്തിന്റെ പേരിലുള്ള ഒത്തുചേരലാണത്. ശഹാദത്ത് കലിമ അര്‍ഥം അറിഞ്ഞ് ഉള്‍കൊള്ളുന്നതിലൂടെ നാം ഇസ്‌ലാമികാദര്‍ശത്തിന്റെ ഭാഗമായിത്തീരുന്നു. ജീവിതത്തിന്റെ ഏതു രംഗത്തും ഈ ശഹാദത്തിന്റെ (സാക്ഷ്യത്തിന്റെ) സ്വാധീനം പ്രകടമാകണം. ഇതാണ് സത്യസാക്ഷ്യം എന്നു പറയുന്നത്.

ശഹാദത്ത് കലിമ

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍അഅ്‌റാഫ് സൂക്തം 158

158.  പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കുമുള്ള, ആകാശഭൂമികളുടെ അധിപനായ അല്ലാഹുവിന്റെ ദൂതനാണ്. അവനല്ലാതെ ദൈവമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുക. അവന്റെ ദൂതനിലും. അഥവാ നിരക്ഷരനായ പ്രവാചകനില്‍. അദ്ദേഹം അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തെ പിന്‍പറ്റുക. നിങ്ങള്‍ നേര്‍വഴിയിലായേക്കാം.

 

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍അഅ്‌റാഫ് സൂക്തം 158

163.  നിങ്ങളുടെ ദൈവം ഏകദൈവം. അവനല്ലാതെ ദൈവമില്ല.  അവന്‍ പരമ കാരുണികന്‍. ദയാപരന്‍.

 

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ആലു ഇംറാന്‍ സൂക്തം 18

18.  താനല്ലാതെ ദൈവമില്ലെന്നതിന് അല്ലാഹു സ്വയം സാക്ഷിയാകുന്നു. മലക്കുകളും ജ്ഞാനികളുമെല്ലാം അതിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവന്‍ നീതി സ്ഥാപിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമാണവന്‍.

 

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ത്വാഹാ സൂക്തം 14

14.  ”തീര്‍ച്ചയായും ഞാന്‍ തന്നെ അല്ലാഹു. ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എനിക്കു വഴിപ്പെടുക. എന്നെ ഓര്‍ക്കാനായി നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക.

 

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം യൂനുസ് സൂക്തം 87

77.  അതേ തുടര്‍ന്ന് അല്ലാഹു അവരുടെ മനസ്സുകളില്‍ കപടത കുടിയിരുത്തി. അവര്‍ അവനെ കണ്ടുമുട്ടുന്ന ദിനം വരെയും അതായിരിക്കും അവരുടെ അവസ്ഥ. അല്ലാഹുവോട് അവര്‍ ചെയ്ത പ്രതിജ്ഞ ലംഘിച്ചതിനാലും അവര്‍ കള്ളം പറഞ്ഞുകൊണ്ടിരുന്നതിനാലുമാണിത്.

 

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം മുഹമ്മദ് സൂക്തം 19

19.  അതിനാല്‍ അറിയുക: അല്ലാഹുവല്ലാതെ ദൈവമേയില്ല. നിന്റെയും മുഴുവന്‍ സത്യവിശ്വാസികളുടെയും വിശ്വാസിനികളുടെയും പാപങ്ങള്‍ക്ക് നീ മാപ്പിരക്കുക. നിങ്ങളുടെ പോക്കുവരവും നില്‍പുമെല്ലാം അല്ലാഹു അറിയുന്നുണ്ട്.

ശഹാദത്ത് കലിമ

1. നബി പറഞ്ഞിരിക്കുു. ‘അല്ലാഹുവിനെ റബ്ബായും ഇസ്‌ലാമിനെ ജീവിതരീതിയായും മുഹമ്മദ് നബിയെ ദൈവദൂതനായും തൃപ്തിപ്പെട്ടവന്‍ സത്യവിശ്വാസത്തിന്റെ രുചി ആസ്വദിച്ചിരിക്കുന്നു.”

(സ്വഹീഹു മുസ്‌ലിം)

 

2. ഒരിക്കല്‍ ദുല്‍മജാസ് തെരുവില്‍വെച്ച് പ്രവാചകന്‍ പറയുകയുണ്ടായി. ‘ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവല്ലാതെ ദൈവമില്ലെന്ന് പറയുക.. അതുവഴി നിങ്ങള്‍ വിജയിക്കും.”

3. നബി പറഞ്ഞു.’ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന് സാക്ഷ്യം വഹിച്ചവന്‍ നരകത്തില്‍ പ്രവേശിക്കുകയില്ല.”

(സ്വഹീഹു മുസ്‌ലിം)

4. നബി പറഞ്ഞു.’ ഒരാള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന് പ്രഖ്യാപിക്കുകയും പിന്നീട് ആ ആശയം ഉള്‍ക്കൊണ്ടവനായി മരണപ്പെടുകയും ചെയ്താല്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കില്ല.’

(സ്വഹീഹുല്‍ ബുഖാരി)

5. ആരുടെയെങ്കിലും അവസാനസംഭാഷണം ലാഇലാഹ ഇല്ലല്ലാഹ് എന്നായാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചിരക്കുന്നു.

(അബൂദാവൂദ്)