കലാസാഹിത്യം

പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് നാം ആസ്വദിക്കുന്നതാണല്ലോ കല. ഏവരുടെയും അനുഭൂതിയെ അത് സ്പര്‍ശിക്കുന്നു. വ്യക്തമായ വിലക്കില്ലാത്ത എല്ലാം അനുവദനീയമാണ് എന്നതാണ് ഇസ് ലാമിക നിദാന ശാസ്ത്രത്തിന്റെ കാഴ്ചപ്പാട് . മതവും കലയും പരസ്പര പൂരകമാണ്. ആ നിലക്ക് ക്ഷുദ്ര വികാരങ്ങളിലേക്ക് നയിക്കാത്ത ജീവിതാന്ദന്തം ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ കലയും ഇസ്‌ലാമികമാണ്.

ആത്യന്തികമായി അനുവാചകന്റെ അനുഭൂതി മണ്ഡലത്തില്‍ ഉണ്ടാക്കുന്ന പ്രതികരണമെന്ത് എന്നതിന്റെ അടിസ്ഥാനത്തിലാണ് കലാസാഹിത്യങ്ങള്‍ സ്വീകാര്യമാവുന്നതും തിരസ്‌കരിക്കപ്പെടുന്നതും.ഏകദൈവത്വം (തൗഹീദ്)ആണ് ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനം. തൗഹീദിന് നിരക്കാത്ത ഒരു കലാരൂപം ഇസ്‌ലാമില്‍ വേരു പിടിക്കുകയോ വളരുകയോ ചെയ്യുകയില്ല.

കലയെ പുതുക്കിപ്പണിയാനും മഹത്വവല്‍ക്കരിക്കാനുമാണ് ദൈവബോധനത്തിന്റെ പരിമിതിയെന്ന് ഇസ്മാഈല്‍ റജാ ഫാറൂഖി പറയുന്നുണ്ട്, അല്ലാഹു സുന്ദരനാണ്, അവന്‍ സൗന്ദ്യത്തെ ഇഷ്ടപ്പെടുന്നു. എന്നും എല്ലാറ്റിനെയും ദൈവിക വര്‍ണ്ണത്തില്‍ ചാലിച്ചെടുക്കുക എന്നും ഇസ് ലാമിക പ്രമാണങ്ങളില്‍ വന്നിട്ടുണ്ട്. ഇസ്‌ലാമിക സമൂഹത്തില്‍ പൊതുവെ പ്രതിമാ നിര്‍മ്മാണം, ആള്‍രൂപ ചിത്രണം എന്നിവ കാണാത്തതിന്റെ കാരണം ബഹുദൈവാരാധനാപരമായ ഒരു തലം അതിനുള്ളതാണ്.പ്രകൃതിയാണ് ഇസ്‌ലാമിക കലാരൂപങ്ങളുടെ മുഖ്യപ്രമേയം എന്ന് പറയാം.

സൂര്യന്‍, ചന്ദ്രന്‍, ഭൂമിയിലെ സസ്യജാലങ്ങള്‍,ജന്തുവര്‍ഗ്ഗങ്ങള്‍,രാപ്പകലുകല്‍ മാറിവരുന്നതിലെ കൃത്യത, മേലാപ്പായി നില്‍ക്കുന്ന ആകാശത്തിന്റെ അല്‍ഭുതകരമായ സംവിധാനം, പ്രവചനങ്ങള്‍ തെറ്റിച്ച് പ്രക്ഷുഭ്തമാകുന്ന സമുദ്രം ,ഇങ്ങനെ മനുഷ്യന്‍ നിത്യേന കണ്ടുകൊണ്ടിരിക്കുന്ന പ്രകൃതി പ്രതിഭാസങ്ങളെയാണ് ഖുര്‍ആന്‍ ദൈവാസ്തിത്വത്തിന്റെ അടയാളമായി എടുത്ത് കാണിക്കുന്നത്. ദൈവവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് പല ശൈലിയില്‍ ചിത്രീകരിക്കപ്പെടുന്നത്. 1551 ല്‍ നിര്‍മ്മിക്കപ്പെട്ട ഇസ്താംബൂളിലെ സുലൈമാനിയ പള്ളി , 1571 ല്‍ പണിത ഫത്തേപ്പൂര്‍സിക്രി , 1647 ല്‍ പണിപൂര്‍ത്തിയായ താജ്മഹല്‍ എന്നിവ വാസ്തുവിദ്യാമികവിന്റെ മകുടോദാഹരണങ്ങളാണ്.

സാഹിത്യം ഇസ്‌ലാം

നബി (സ) പറയുന്നു വാഗ്വിലാസത്തില്‍ വശ്യതയുണ്ട് ,കവിതയില്‍ ജ്ഞാനമുണ്ട്

( ഇമാം അഹ്മദ്‌ , അബൂദാവൂദ് )