ഉടമസ്ഥത

ഭൂമി ഉള്‍പ്പെടെ മുഴുവന്‍ സാമ്പത്തിക വിഭവങ്ങളുടെയും സാക്ഷാല്‍ ‘ഉടമസ്ഥന്‍’ ദൈവമാണെന്നും അവന്റെ ഇഷ്ടാനിഷ്ടങ്ങളും വിധികളും മാനിച്ച് വ്യക്തി, കുടുംബ, സമൂഹ നിലനില്‍പിന്നും വളര്‍ച്ചക്കും ഉതകുന്ന രീതിയില്‍ അവ ഉടമപ്പെടുത്താനും ഉപയോഗപ്പെടുത്താനുമുള്ള അവകാശം (സ്വകാര്യ ഉടമസ്ഥത) മനുഷ്യന്ന് നല്‍കപ്പെട്ടിരിക്കുന്നു എന്നും അത് സിദ്ധാന്തിക്കുന്നു. വ്യക്തിയുടെ സമ്പാദ്യത്തിന് പരിധി നിശ്ചയിക്കാതെ, സാമ്പത്തിക വിഭവങ്ങളുടെ ഉടമസ്ഥതയും ഐശ്വര്യവും ദൈവികാനുഗ്രഹമായി കണ്ട് നിരന്തരം പ്രവര്‍ത്തക്കാന്‍ പ്രചോദിപ്പിക്കുന്നു.

ഉടമസ്ഥത

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 131

ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. അല്ലാഹുവെ സൂക്ഷിച്ചു ജീവിക്കണമെന്ന് നിങ്ങള്‍ക്കുമുമ്പെ വേദം നല്‍കപ്പെട്ടവരോടും നിങ്ങളോടും നാം ഉപദേശിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ വേണ്ട. എന്തെന്നാല്‍ ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. അല്ലാഹു അന്യാശ്രയമാവശ്യമില്ലാത്തവനാണ്. സ്തുത്യര്‍ഹനും.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അന്‍ആം സൂക്തം 12

ചോദിക്കുക: ആകാശഭൂമികളിലുള്ളതെല്ലാം ആരുടേതാണ്? പറയുക: എല്ലാം അല്ലാഹുവിന്റേതുമാത്രം. കാരുണ്യത്തെ അവന്‍ സ്വന്തം ബാധ്യതയായി  നിശ്ചയിച്ചിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവന്‍ നിങ്ങളെയൊക്കെ ഒരുമിച്ചുകൂട്ടുക തന്നെചെയ്യും. അതിലൊട്ടും സംശയമില്ല. എന്നാല്‍ സ്വന്തത്തെ നഷ്ടത്തിലകപ്പെടുത്തിയവരത് വിശ്വസിക്കുകയില്ല.

ഉടമസ്ഥത

1. ശുഐബിന്‍റെ മകന്‍ അംറ് എന്ന അനുചരന്‍ പറയുന്നു. ‘ഒരു രാത്രി കഠിനമായ അസ്വാസ്ഥ്യം കാരണം നബിക്ക് ഉറക്കം വന്നില്ല. അപ്പോള്‍ ഒരാള്‍ ചോദിച്ചു. ‘പ്രവാചകരേ, താങ്ങള്‍ക്ക് ഉറക്കം വരാത്തതെന്താണ്?”

അതുകേട്ട നബി പറഞ്ഞു. ”വീണുകിടക്കുന്ന ഒരു കാരക്ക കണ്ടപ്പോള്‍ ഞാനതെടുത്തു ഭക്ഷിച്ചു. പിന്നീട് ഞാനോര്‍ത്തു. എന്‍റെ പക്കല്‍ സകാത്ത് മുതലില്‍പെട്ട കാരക്കയുണ്ട്. ഞാന്‍ ഭക്ഷിച്ചത് ആ കാരക്കയില്‍പ്പെട്ട വല്ലതുമാണോ അതോ എന്‍റെ കുടുംബത്തിന്‍റെ കൈവശമുള്ളതാണോ? ഈ ചിന്തയാണ് എന്‍റെ ഉറക്കം നഷ്ടപ്പെടുത്തുന്നത്.”

(അഹ്മദിന്റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

2. നബി പറഞ്ഞു. ‘കുറ്റകരമായ രീതിയില്‍ ഒരാള്‍ പണം സമ്പാദിക്കുകയും എന്നിട്ട് അതുപയോഗിച്ചു കുടുംബബന്ധങ്ങള്‍ ചേര്‍ക്കുകയും ദാനധര്‍മങ്ങള്‍ നടത്തുകയും ദൈവമാര്‍ഗത്തില്‍ ചെലവഴിക്കുകയും ചെയ്താല്‍പ്പോലും അന്ത്യനാളില്‍ അതെല്ലാം ഒരുമിച്ചുകൂട്ടി അല്ലാഹു അയാളെ നരകത്തില്‍ എറിയുന്നതായിരിക്കും.”

(അബൂദാവൂദിന്‍റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

3. നബി പറഞ്ഞു. ‘തരിശുനിലം ദൈവത്തിനും അവന്‍റെ ദൂതനും ഉള്ളതാണ്. പിന്നെ ഞാന്‍ വഴി നിങ്ങള്‍ക്കും. അതിനാല്‍ ആരെങ്കിലും തരിശുനിലം ജീവിപ്പിച്ചാല്‍ അത് അവന് അവകാശപ്പെട്ടതാണ്. ഭൂമി മൂന്നുകൊല്ലം തരിശിട്ടാല്‍ അതിന്റെ അവകാശം നഷ്ടപ്പെടും.”

4. നബി പറഞ്ഞു.: ആരെങ്കിലും അന്യായമായി ഒരു ചാണ്‍ ഭൂമി കൈയേറിയാല്‍ അന്ത്യനാളില്‍ ദൈവം അവനെ ഏഴു ഭൂമികള്‍ കൊണ്ട് മാല ചാര്‍ത്തും.”

5. നബി പറഞ്ഞു. ‘വെള്ളം, പുല്ല്, തീ എന്നീ മൂന്ന് വസ്തുക്കളിള്‍ മുസ്‌ലിംകള്‍ പങ്കാളികളാണ്.”

6. നബി അരുളി: അറിഞ്ഞുകൊള്ളുക. നിങ്ങള്‍ അതിക്രമം കാണിക്കരുത്. ഉടമസ്ഥന്‍ സന്തോഷപൂര്‍വം (സമ്മതപൂര്‍വം) നല്‍കിയാലല്ലാതെ ആരുടെയും ധനം അനുവദനീയമല്ല.    (ബൈഹഖി)