അബ്ബാസികള്‍

ഉമവീഖിലാഫത്തിനെത്തുടര്‍ന്ന് അബ്ബാസികളുടെ ഭരണകാലമായിരുന്നു. ആദ്യകാല ഇസ്‌ലാമിക സംസ്‌കാരം അതിന്റെ അത്യുച്ചാവസ്ഥയിലെത്തിയ കാലം എന്നാണ് അബ്ബാസി വാഴ്ച്ചയെ സാധാരണയായി വിശേഷിപ്പിക്കാറുള്ളത്. ആദ്യകാല അബ്ബാസികള്‍ ഇസ്‌ലാമിക സാമ്രാജ്യത്തെ ശക്തിപ്പെടുത്തുക, അതിന്റെ ഐക്യം സംരക്ഷിക്കുക, സാമ്രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയെന്ന നിലയില്‍ അറബിയുടെ പ്രചാരം വ്യാപകമാക്കുക എന്നിങ്ങനെ ഉമവികള്‍ തുടങ്ങിവെച്ച പ്രവൃത്തികള്‍ തുടര്‍ന്നു പോവുകയാണുണ്ടായത്.

ഹി. 136-158 വരെ ഭരണം നടത്തിയ അബൂ ജഅ്ഫര്‍ അല്‍ മന്‍സൂര്‍ അബ്ബാസികളിലെ ആദ്യ പ്രഗത്ഭ ഭരണാധികാരിയാണ്. അബ്ബാസി ഖിലാഫത്തിന്റെ അടിത്തറ ഭദ്രമാക്കിയത് മന്‍സൂറാണ്. അബു ജഅ്ഫര്‍ അല്‍ മന്‍സൂര്‍ ആണ് തലസ്ഥാനം ബഗ്ദാദിലേക്ക് മാറ്റിയത്. മദീനക്കും ദമസ്‌കസിനും ശേഷം ഇസ്‌ലാമിക ലോകത്തിന്റെ് പുതിയ ആസ്ഥാനമായി ബഗ്ദാദ് മാറി. വൈകാതെ തന്നെ ബഗ്ദാദ് ഇസ്‌ലാമിക ലോകത്തിന്റെ ഏറ്റവും മഹത്തായ സാംസ്‌കാരിക കേന്ദ്രമായിത്തീര്‍ന്നു. ഒരുപക്ഷേ അക്കാലത്ത് ലോകത്തിന്റെ തന്നെ സാംസ്‌കാരിക ആസ്ഥാനം എന്നു വിളിക്കാവുന്ന തരത്തിലേക്ക് ബഗ്ദാദ് വളര്‍ന്നു. ഗ്രീക്ക്, പേര്‍ഷ്യന്‍, സംസ്‌കൃത ഭാഷകളില്‍ നിന്നുള്ള ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യുന്ന ശാലകള്‍ ധാരാളമായി സ്ഥാപിച്ച മന്‍സൂര്‍ ബഗ്ദാദിനെ വൈജ്ഞാനികകേന്ദ്രം കൂടി ആക്കിത്തീര്‍ത്തു. ഇമാം മാലിക് തന്റെ മുവത്വ രചിക്കുന്നതും ഇക്കാലഘട്ടത്തിലാണ്. ഇസ്‌ലാമിക ലോകം ഏറെ ചര്‍ച്ച ചെയ്ത കര്‍മശാസ്ത്ര ഗ്രന്ഥമായി മാറി പിന്നീട് മുവത്വ.

അബ്ബാസി ഖിലാഫത്തിന്റെ സുവര്‍ണ കാലഘട്ടമെന്നറിയപ്പെടുന്ന ഹാറൂന്‍ റഷീദിന്റെ ഭരണത്തില്‍ ജനങ്ങള്‍ നീതിയും ക്ഷേമവും അനുഭവിച്ചു. ഇമാം അബൂഹനീഫയുടെ ശിഷ്യനായിരുന്ന ഖാദി അബൂയൂസുഫ് ആയിരുന്നു അദ്ദേഹത്തിന്റെ ചീഫ് ജസ്റ്റിസ്. സാമ്പത്തിക വിഷയത്തില്‍ അബൂ യൂസുഫ് രചിച്ച ‘കിതാബുല്‍ ഖറാജ്’ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് ആയി അറിയപ്പെടുന്നു. വൈജ്ഞാനിക പ്രസരണ രംഗത്ത് വമ്പിച്ച വിപ്ലവമുണ്ടാക്കിയ ‘ബൈത്തുല്‍ ഹിക്മ’ എന്ന വിവര്‍ത്തനശാല ഖലീഫ ഹാറൂന്‍ റശീദിന്റെ സംഭാവനയാണ്. ശേഷം വന്ന വൈജ്ഞാനികതല്‍പരനായ മഅ്മൂനും കഴിവുറ്റ ഭരണാധികാരിയായിരുന്നു.

അബ്ബാസി വാഴ്ചയുടെ ആദ്യകാലം ശരീഅത്ത് നിയമങ്ങളുടെ ക്രോഡീകരണകാലം കൂടിയാണ്. ഉമവീകാലഘട്ടത്തിലായിരുന്നു അതിന്റെ തുടക്കം. അബ്ബാസി കാലഘട്ടത്തില്‍ അത് പൂര്‍ത്തീകരിക്കപ്പെടുകയും ഇന്നു നിലവിലുള്ള പരമ്പരാഗത മതനിയമങ്ങളുടെ വിവിധ സരണികള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. മദ്ഹബിന്റെ ഇമാമാരുടെ കാലഘട്ടം കൂടിയായ അബ്ബാസി കാലഘട്ടത്തിലാണ് ഇമാം ബുഖാരിയും മുസ്‌ലിമും തിര്‍മിദിയുമൊക്കെ ഹദീഥ് ശേഖരാണര്‍ത്ഥമുള്ള വൈജ്ഞാനിക യാത്രകള്‍ക്ക് ഇറങ്ങിത്തിരിച്ചതും. ഇക്കാലത്തുണ്ടായ പ്രധാന നേട്ടവും സ്വഹീഹ് ബുഖാരി അടക്കമുള്ള ഹദീസിന്റെ പ്രാമാണിക ഗ്രന്ഥങ്ങള്‍ സമാഹരിക്കപ്പെട്ടതും ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ വ്യവസ്ഥാപിതമായി രചിക്കപ്പെട്ടതുമായിരിക്കുമെന്ന് തീര്‍ച്ച. അതുപോലെ ആദ്യകാല സൂഫി ചിന്താധാരകള്‍ ബാഗ്ദാദിലും ഖുറാസാനിലും ഉടലെടുത്തതും അബ്ബാസി വാഴ്ചക്കാലത്താണ്.

സൂഫിസം

സൂഫിസം ഇസ്‌ലാമിന്റെ നേര്‍ പതിപ്പല്ല, ഇസ്‌ലാമില്‍ ഉണ്ടായിത്തീര്‍ന്ന ഒരു ചിന്താധാര മാത്രമാണ്.ഇസ്‌ലാം കേവല ആത്മീയതയെ പ്രോത്സാഹിപ്പിക്കുന്നില്ല. സമൂഹത്തിന്റെ ഭാഗമായി കൊണ്ടു തന്നെ ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കുക എന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം. പ്രവാചകന്മാരാണ് ഇസ്‌ലാമില്‍ ആത്മീയ ഗുരുക്കന്മാര്‍. ഭൂമിയില്‍ വന്ന എല്ലാ പ്രവാചകന്മാരും ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു കൊണ്ട് അവരോട് സഹവസിച്ചും കുടുംബം പുലര്‍ത്തിയും ഉപജീവനമാര്‍ഗങ്ങള്‍ തേടിയും തങ്ങളുടെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയവരാണ്.

ത്വരീഖത്ത്(വഴി) ആയിട്ടാണ് സൂഫിസം വളര്‍ന്നു വന്നത്. ഒരു ആത്മീയാചാര്യനും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളുമടങ്ങിയതാണ് ഓരോ ത്വരീഖത്തും. ആയിരക്കണക്കിന് ത്വരീഖത്തുകള്‍ സൂഫിസത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. ഇന്നും നൂറുകണക്കിന് ത്വരീഖത്തുകള്‍ ലോകത്തിന്റെ നാനാഭാഗത്ത് നിലനില്‍ക്കുകയും ചെയ്യുന്നു.. ചിശ്തിയ്യ, ഖാദിരിയ്യ, നഖ്ശ്ബന്ധിയ്യ, സുഹ്‌റവര്‍ദിയ്യ എന്നിവയാണ് ലോകത്തെ പ്രധാന ത്വരീഖത്തുകള്‍.

പൊതുവായി സൂഫി ത്വരീഖത്തുകളെ ശരീഅത്ത് പിന്തുടരുന്നവയും അല്ലാത്തവയും എന്ന് രണ്ടായി തരംതിരിക്കാം. ശരീഅത്ത് പിന്തുടരുന്ന ത്വരീഖത്തുകള്‍ നമസ്‌കാരമടക്കമുള്ള ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവരാണ്

അല്ലാഹുവിനോടുളള പരമമായ പ്രേമവും അടുപ്പവും ഉണ്ടാക്കിയെടുക്കുന്നതിലൂടെ പൂര്‍ണ്ണനായ മനുഷ്യനാവുക എന്നതാണ് സൂഫിസത്തിന്റെ ആത്യന്തികമായ അധ്യാപനം.

സൂഫിസത്തിലെ ആചാരങ്ങളില്‍ ദിക്‌റ് അഥവാ ദൈവസ്മരണക്ക് അതിയായ പ്രാധാന്യമുണ്ട്. ദൈവസ്മരണയാലാണ് ഹൃദയങ്ങള്‍ സമാധാനം പ്രാപിക്കുന്നത് എന്ന ഖുര്‍ആനിക വചനമാണ് അതിനുള്ള അടിസ്ഥാനമായി ചൂണ്ടിക്കാട്ടുന്നത്. ജീവിതത്തിലെ ഏത് കര്‍മങ്ങളില്‍ ഏര്‍പെടുമ്പോഴും ദൈവത്തെ സ്മരിക്കുക, സന്തോഷമായിക്കൊള്ളട്ടെ സന്താപമായിക്കൊള്ളട്ടെ ജീവിതത്തിലെ ഏത് ഘട്ടത്തിലും ദൈവത്തില്‍ വിലയം പ്രാപിക്കുക, അവനോട് പ്രാര്‍ഥിക്കുകയും സഹായമര്‍ത്ഥിക്കുകയും ചെയ്യുക എന്നിവ അടിസ്ഥാന പാഠങ്ങളില്‍ ഒന്നായിരിക്കെ തന്നെ അവ സാമൂഹ്യജീവിതത്തെ ബഹിഷ്‌കരിച്ചു കൊണ്ടാകരുത് എന്നും ഇസ്‌ലാം കല്‍പിക്കുന്നു. അവിടെയാണ് സൂഫിസത്തിലെ ദൈവസ്മരണയും ഇസ്‌ലാമിലെ ദൈവസ്മരണയും തമ്മില്‍ വ്യതിരിക്തമാകുന്നത്. പ്രവാചക അനുയായികള്‍ പകലില്‍ അശ്വാരൂഢന്മാരും രാത്രിയില്‍ സന്യാസിമാരും ആയിരുന്നു എന്ന വാക്യത്തിന്റെ പൊരുള്‍ വളരെ വിശാലമാണ്.

ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തിയും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയില്‍ പെട്ട സലീം ചിശ്തി, നിസാമുദ്ദീന്‍ ഔലിയാ എന്നിവരും ഇന്ത്യയില്‍ സൂഫിസം വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചവരാണ്. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ പേരിലുള്ള ഖാദിരി ത്വരീഖത്ത് ലോകത്ത് ഏറെ പ്രചാരമുള്ള ത്വരീഖത്തുകളില്‍ ഒന്നാണ്. കേരളത്തില്‍ ധാരാളം പേര്‍ ഖാദിരി ത്വരീഖത്ത്പിന്തുടരുന്നുണ്ട്.

 

ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സൂഫിസം വലിയ പങ്ക വഹിച്ചിട്ടുണ്ട്. അതുപോലെ കലാ-സാഹിത്യ രംഗങ്ങള്‍ക്ക് സൂഫികള്‍ പ്രാധാന്യം നല്‍കിയിരുന്നത് കൊണ്ട് തന്നെ സംഗീത-നൃത്ത മേഖലകളിലും സാഹിത്യ ശാഖകളിലും പുതിയ രീതികള്‍ സൂഫികളിലൂടെ ഉരുത്തിരിയുകയുണ്ടായി. സൂഫി കവികളില്‍ അതികായനായ ജലാലുദ്ദീന്‍ റൂമിയുടെ ‘മസ്‌നവി’ ഈ രംഗത്തെ അതുല്യമായ സാഹിത്യ സൃഷ്ടിയാണ്. ഇന്ത്യയിലാകട്ടെ ഉറുദു ഭാഷയുടെ പിതാവായി അറിയപ്പെടുന്ന അമീര്‍ ഖുസ്‌റുവും മഹാകവി മിര്‍സാ ഘാലിബും സൂഫിസത്താല്‍ സ്വാധീനിക്കപ്പെട്ടവരായിരുന്നു . ഖുസ്‌റുവിന്റെ ഖവാലികളും ഗസലുകളും തരാനകളും പിന്നീട് ഇന്ത്യന്‍ സംഗീത ശാഖയ്ക്ക് ലഭിച്ച മികച്ച സംഭാവനകളായി. സൂഫി ഡാന്‍സും സംഗീത സദസ്സുകളുമെല്ലാം സൂഫീവിശ്വാസധാരയ്ക്ക് പുറത്തും നിരവധി അനുവാചകരെ സൃഷ്ടിച്ച് ജനകീയമായി കഴിഞ്ഞു. ഇന്ന് സൂഫിസം ഒരു വിശ്വാസധാര എന്നതിനേക്കാള്‍ ഒരു സംസ്‌കാരമായി രൂപാന്തരപ്പെട്ടിരിക്കുന്നു.